ദൈവം

ദൈവത്തോട് ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളുമാണ് താഴെ കൊടുത്തിരിക്കുന്നത്. ഇതിനോടുള്ള ബന്ധത്തിൽ നിങ്ങൾക്ക് എന്തങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ അല്ലെങ്കിൽ കൂടുതൽ വിശദീകരണം ആവശ്യമാണെങ്കിൽ കോണ്ടാക്റ്റ് ബോക്സിൽ എഴുതി അറിയിച്ചാൽ മതി. സമയം ലഭിക്കുന്നതനുസരിച്ച് ഞാൻ മറുപടി നൽകാം. ഇത് നിങ്ങൾക്ക് പ്രയോജനമാകുന്നുവെങ്കിൽ അതും സൂചിപ്പിക്കുവാൻ മറക്കരുത്.

 

 

ദൈവം ആരാണ്?

ദൈവത്തെക്കുറിച്ചുള്ള മനുഷ്യന്റെ അറിവ്‌ പരിമിതമാണ്. പൂർണ്ണമായി ദൈവത്തെ മനസ്സിലാക്കുവാനുള്ള കഴിവ് മനുഷ്യന് ഇല്ലാത്തതുകൊണ്ട് ദൈവത്തെക്കുറിച്ചുള്ള മനുഷ്യന്റെ ഏത് നിർവചനവും അപൂർണ്ണമായിരിക്കും. അനേക ദൈവജ്ഞന്മാർ പല നിർവചനങ്ങൾ എഴുതിയിട്ടുണ്ടെങ്കിലും എ. എച്‌. സ്റ്റ്രോങ്ങ്‌ എഴുതിയ ഒരു നിർവ്വവചനം ഓർത്തിരിക്കാൻ എളുപ്പമാണ്;“സകലത്തിന്റേയും ഉറവിടവും (Source) താങ്ങും (Support) അവസാനവും (End) ആയിരിക്കുന്ന പൂർണ്ണവും (Perfect) അനന്തവുമായ (Infinite) ആത്മാവാണു ദൈവം.”

ദൈവത്തിന്റെ അസ്തിത്വം തെളിയിക്കുവാൻ ഉപയോഗിക്കുന്ന വാദങ്ങൾ ഏതൊക്കെയാണ്?

ദൈവത്തിന്റെ അസ്തിത്വത്തെ തെളിയിക്കുവാൻ അനേക വാദങ്ങൾ നിലവിലുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് തോമസ് അക്വിനാസിന്റെ അഞ്ചുമാർഗ്ഗങ്ങൾ:

ചലനം: എല്ലാ ചലനങ്ങളും ചലിക്കപ്പെടുന്ന വസ്തുവിനു വെളിയിലുള്ള ശക്തിയാൽ ഉളവാകുന്നതുകൊണ്ടും ചലനത്തിന്റെ അനന്തമായ ശ്രംഖല ഇല്ലാത്തതുകൊണ്ടും ഒരു ചലിക്കാത്ത ചാലകൻ ഉണ്ട്‌. അതാണ് ദൈവം

കാരണം: എല്ലാ സംഭവങ്ങളും ഉണ്ടാകുന്നതിനു പുറകിൽ ഒരു കാരണം ഉള്ളതുകൊണ്ടും കാര്യ/കാരണങ്ങളുടെ അനന്തമായ ശ്രംഖല അസാദ്ധ്യമായതുകൊണ്ടൂം ഒരു ആദ്യകാരണം (ദൈവം) നിലനിന്നിരിന്നു.

യാദൃശ്ചികം: സകലത്തിനും അവ നിലനിൽക്കാതിരുന്ന ഒരു കാലം ഉണ്ടായിരുന്നതുകൊണ്ട് ഒന്നും ഇല്ലാതിരുന്ന ഒരു കാലം അനിവാര്യമായിരുന്നു. ഒരു കാലത്തിൽ ഒന്നും ഇല്ലാതിരുന്നുവെങ്കിൽ ഒന്നും പിന്നീടു ഉണ്ടാകുകയുമായിരുന്നില്ല. അതുകൊണ്ട് യാദൃശ്ചികമല്ലാത്ത/അനിവാര്യമായ ഒരു സത്ത (ദൈവം) എപ്പോഴും ഉണ്ടാകേണ്ടിയിരിക്കുന്നു.

രൂപകൽപ്പന: മനസ്സില്ലാത്ത എല്ലാ പദാർത്ഥങ്ങളും ഒരു മനസ്സിന്റെ ഉൽപ്പന്നമാകുന്നതുകൊണ്ടും മനസ്സുള്ളവ ഒരു മഹാമനസ്സിന്റെ ഉൽപ്പന്നമാകുന്നതുകൊണ്ടു ഒരു രൂപകർത്താവ് (ദൈവം) ജീവിച്ചിരിക്കണം.

പൂർണ്ണത: വസ്തുക്കളിൽ കാണുന്ന അപൂർണ്ണതകൾ പൂർണ്ണതയെക്കുറിച്ച് ചിന്തിക്കുവാൻ നമ്മെ സഹായിക്കുന്നു. പൂർണ്ണതയുടെ ഒരു ഉറവിടം ഉണ്ട്. പരിപൂർണ്ണമായ ഒരു സത്ത (ദൈവം) ജീവിച്ചിരിക്കണം.

ദൈവത്തിന്റെ അസ്തിത്വം തെളിയിക്കുവാൻ ഉപയോഗിക്കുന്ന വാദങ്ങളുടെ അപര്യാപ്തതകൾ എന്തൊക്കെയാണ്?

ഈ വാദങ്ങൾ ഒരു ഉന്നതമായ സത്തയുടെ സാദ്ധ്യതയിലേക്ക് വിരൽ ചൂണ്ടുക മാത്രമാണ് ചെയ്യുന്നത്. അങ്ങിനെ ഒരു സത്ത ഉണ്ട് എന്ന് ധാരണയിലേക്ക് ഒരാൾ എത്തിചേർന്നാലും ആ സത്ത വേദപുസ്തകം പറയുന്ന ദൈവമാണെന്ന് തെളിയിക്കുവാൻ കഴിയുന്നതല്ല.

ദൈവം ഉണ്ട് എന്നുള്ളതിനുള്ള യഥാർത്ഥ തെളിവ് എന്താണ്?

ദൈവത്തിന്റെ അസ്ഥിത്വം ആർക്കും തെളിയിക്കാൻ പറ്റുന്നതല്ല.  ജന്മസിദ്ധമായി ലഭിച്ച ദൈവത്തെക്കുറിച്ചുള്ള അറിവ് സകലമനുഷ്യർക്കും ഉണ്ട്. ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സ്രഷ്ടിച്ചപ്പോൾ ദൈവത്തിന്റെ അസ്ഥിത്വത്തെക്കുറിച്ചുള്ള ബോദ്ധ്യവും അതോടുകൂടെ മനുഷ്യന് നൽകി. പക്ഷെ മനുഷ്യൻ ആ അറിവിനെ വക്രീകരിച്ചു കളഞ്ഞു എന്നതാണ് സത്യം (റോമർ 1:18-25).

ദൈവത്തിന്റെ അസ്ഥിത്വം തെളിയിച്ച് മനസ്സിലാക്കുവാൻ കഴിയുന്നില്ലാ എങ്കിൽ പിന്നെ അത് എങ്ങിനെയാണ് മനസ്സിലാക്കുക?

ദൈവത്തിന്റെ അസ്തിത്വം നിരീക്ഷണത്തിൽക്കൂടിയോ തെളിവുകളിൽക്കൂടിയോ യുക്തിപരമായോ തെളിയിക്കാൻ കഴിയില്ല എന്നത് സത്യമാണ്. മനുഷ്യന്റെ ബുദ്ധിമണ്ഡലത്തിൽ ഒതുങ്ങന്ന ഒരു വ്യക്തിയാണെങ്കിൽ തെളിയിക്കാനൊക്കെ പരിശ്രമിക്കാം. ദൈവം അനന്തനായിരിക്കുന്നതുകൊണ്ട്, മനുഷ്യന്റെ ബുദ്ധികൊണ്ട് അളക്കാൻ പറ്റാത്തതുകൊണ്ട് ദൈവം തന്നെ തന്നെക്കുറിച്ച് മനുഷ്യനു വെളിപ്പെടുത്തുകയുണ്ടായി. ഏഴുരീതിയിലാണു ആ വെളിപ്പാട് നടന്നത്

പൊതുവായ വെളിപ്പാട്

 

പ്രാത്യേക വെളിപ്പാട്
പദാർത്ഥങ്ങളുടെ സൃഷ്ടി

മനുഷ്യന്റെ ഘടനയും മന:സാക്ഷിയും

നേരിട്ടുള്ള വെളിപ്പാട്

അത്ഭുത പ്രവർത്തികൾ

വിശ്വാസികളുടെ ജീവിതങ്ങൾ

വേദപുസ്തകം

യേശുക്രിസ്തു

പഴയ നിയമത്തിൽ ദൈവത്തിനു നൽകിയിട്ടുള്ള പേരുകളും ശീർഷകങ്ങളും എന്തൊക്കെയാണ്?

വ്യകതികളെ തിരിച്ചറിയാനാണ് നമ്മൾ സധാരണ പേര് ഉപയോഗിക്കുന്നത്. നമ്മുടെ പേരിനു ചിലപ്പോൾ പ്രത്യേക അർത്ഥം ഒന്നും ഉണ്ടാകണമെന്നില്ല. അതുകൊണ്ട് ഇംഗ്ലീഷ് അക്ഷരമാലയിൽ ആദ്യ അക്ഷരങ്ങൾ ഉള്ള പേരുകൾക്കാണ് നമ്മുടെ നാട്ടിൽ ഡിമാൻഡ്. പുരാതന പശ്ചിമേഷ്യൻ ദേശങ്ങളിലെല്ലാം പേരുകൾ ഏതെങ്കിലും ചരിത്രപരമായ പ്രവർത്തിയോ, സംഭവമോ, ഒരു വ്യക്തിയുടെ സ്വഭാവമോ അല്ലെങ്കിൽ ഭാവിയെക്കുറിച്ചുള്ള ഒരു വ്യക്തിയുടേ പ്രത്യാശയോടോ ബന്ധപ്പെട്ടിട്ടായിരിക്കും ഉണ്ടാകാറുള്ളത്. തന്റെ സ്വഭാവത്തെയും, അസ്ഥിത്വത്തേയും, തന്റെ മഹിമയേയും പ്രദർശിപ്പിക്കുന്ന പേരുകളും ശീർഷകങ്ങളുമാണ് ദൈവത്തിനു നൽകിയിട്ടുള്ളത്.

തന്റെ നാമം എന്താണെന്ന് ദൈവം തന്നെ വെളിപ്പെടുത്തന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. മോശെ ദൈവത്തോടു: ഞാൻ യിസ്രായേൽമക്കളുടെ അടുക്കൽ ചെന്നു: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നു പറയുമ്പോൾ: അവന്റെ നാമം എന്തെന്നു അവർ എന്നോടു ചോദിച്ചാൽ ഞാൻ അവരോടു എന്തു പറയേണം എന്നു ചോദിച്ചു. അതിന്നു ദൈവം മോശെയോടു: ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ ആകുന്നു എന്നുള്ളവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേൽമക്കളോടു പറയേണം എന്നു കല്പിച്ചു  (പുറ 3:13-15). ഈ ലോകത്തിൽ ഒരു വ്യക്തിയും പറയാത്ത രീതിയിലാണ് ദൈവം തന്റെ പേരിനെക്കുറിച്ചു വെളിപ്പെടുത്തുന്നത്.

എലോഹിം (പഴയ നിയമത്തിൽ 2570 ഉപയോഗിച്ചിരിക്കുന്നു)

ശക്തിയും ബലവുമുള്ള സൃഷ്ടിതാവും സംരക്ഷകനുമായ ദൈവത്തെ സൂചിപ്പിക്കുന്നു. (ഉൽ.1:1).

ദേവന്മാർക്കും (പുറ. 34:17) മനുഷ്യനും (സങ്കീ82:6; cf. യോഹ.10:34–35) ഈ വാക്ക് ഉപയോഗിച്ചിട്ടുണ്ട്.

യാഹ്-വെ(6800 ൽ അധികം പ്രാവശ്യം പഴയ നിയമത്തിൽ ഉപയോഗിച്ചിട്ടുണ്ട്). യെഹോവ എന്ന ലിപ്യന്തരണം ശരിയായിട്ടുള്ളതല്ല. യെഹോവ എന്ന വാക്ക് ദശാബ്ദങ്ങളായി നിലവിലുള്ളതും പ്രചുര പ്രചാരം നേടിയിട്ടുള്ളതും ആയിരിക്കുന്നതുകൊണ്ട് ഇനി അതു മാറ്റുക അസ്സാദ്ധ്യമായിരിക്കും. യാഹ്-വെ ആണ് ശരിയായിട്ടുള്ള ഉച്ചാരണം. യാഹ്-വെ എന്ന വാക്ക് പൊതുവിൽ കർത്താവ് എന്ന് പരിഭാഷപ്പെടുത്തുന്നു. സ്വയ-അസ്തിത്വമുള്ള നിത്യനായ ദൈവത്തെ സൂചിപ്പിക്കുവാൻ ഈ വാക്കു ഉപയോഗിച്ചിരിക്കുന്നു. യിസ്രായേലിനോടുള്ള ബന്ധത്തിൽ ഉടമ്പടി കാക്കുന്നവനും വീണ്ടെടുപ്പുകാരനുമായ ദൈവം എന്ന ആശയത്തിലും ഈ വാക്ക് ധാരളം ഉപയോഗിച്ചിട്ടുണ്ട്. യഥാർത്ഥ ദൈവത്തിനു മാത്രമേ ഈ വാക്ക് ഉപയോഗിച്ചിട്ടുള്ളു

അഡോണായി (പഴയ നിയമത്തിൽ 340 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു). യജമാനനായ ദൈവം എന്ന ആശയത്തിൽ ഈ വാക്ക് ഉപയോഗിച്ചിരിക്കുന്നു. മാനവരാശിയുടെ ഉടമസ്ഥനാണ് ദൈവം (ഉൽ.15:1–2). കർത്താവ് അല്ലെങ്കിൽ യജമാനൻ എന്നാണ് ഈ വാക്കിനെ പൊതുവിൽ പരിഭാഷപ്പെടുത്താറുള്ളത്.

യാഹ്-വെയുടെ സംയുക്തപദങ്ങൾ

യാഹ്-വെ യിരെ —“കർത്താവ് കരുതിക്കൊള്ളും” (ഉൽ.22:14).

യാഹ്-വെ റാഫാ —“സൌഖ്യമാക്കുന്ന കർത്താവ്” (പുറ.15:26).

യാഹ്-വെ നിസ്സി—“കർത്താവ് നമ്മുടെ കൊടി” (പുറ.17:15).

യാഹ്-വെ കദാഷ്—“വിശുദ്ധീകരിക്കുന്ന കർത്താവ്” (ലേവ്യ 20:8).

യാഹ്-വെ ഷാലോം —“കർത്താവ് നമ്മുടെ സമാധാനം” (ന്യായ. 6: 24).

യാഹ്-വെ സിദ്ക്കേനു—“കർത്താവ് നമ്മുടെ നീതി” (യിരെ.23:6).

യാഹ്-വെ ഷമ്മാ—“കർത്താവ് അവിടെയുണ്ട്” (യെഹ. 48:35).

യാഹ്-വെ സബോത്ത്—“സൈന്യങ്ങളുടെ കർത്താവ്” (1 Sam 1:3).

യാഹ്-വെ റആഹ് —“കർത്താവ് എന്റെ ഇടയൻ” (സങ്കീ 23:1).

എലോഹിമിന്റെ സംയുക്തപദങ്ങൾ

ഏൽ ഏലിയോൺ —“ഉന്നതനായ ദൈവം” (ഉൽ.14:18; സംഖ്യ 24:16).

ഏൽ ഒലാം—“നിത്യനായ ദൈവം” (ഉൽ. 21:33).

ഏൽ ഷഡ്ഡായി—“സർവ്വശക്തനായ ദൈവം” (ഉൽ. 17:1; 28:3).

വ്യക്തിത്വം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്?

ദൈവത്തേയും മനുഷ്യനേയും ദൂതന്മാരേയും മറ്റുള്ള സൃഷ്ടികളിൽ നിന്നും വ്യതസ്തമാക്കുന്ന ആത്മീയ സത്തകൾക്ക് മാത്രമുണ്ടാകുന്ന കഴിവുകൾ അല്ലെങ്കിൽ ധർമ്മങ്ങളാണ് വ്യക്തിത്വം.

വ്യക്തിത്വത്തിന്റെ ധർമ്മങ്ങൾ എന്തൊക്കെയാണ്?

വ്യക്തിത്വത്തിന്റെ ധർമ്മങ്ങൾ പലരും പലരീതിയിലാണ് പഠിപ്പിക്കുന്നത്. സ്വയ-ബോധവും സ്വയ-നിർണ്ണയവുമാണെന്ന് ചിലർ വാദിക്കുന്നു. ബുദ്ധി, വികാരം, ഇച്ഛ എന്നിവയാണെന്ന് വേറെ ചിലർ വാദിക്കുന്നു. കുറച്ചു വ്യക്തതയോടെ മനസ്സിലാക്കുവാൻ വ്യക്തിത്വത്തിന്റെ ധർമ്മങ്ങളെ 9 ആശയങ്ങളായിട്ട് മനസ്സിലാക്കുന്നതാണ് ഉത്തമം. ആത്മീയത, ജീവൻ, ബുദ്ധി, ഉദ്ദ്യേശം, പ്രവർത്തനങ്ങൾ, സ്വയ-അവബോധം, സ്വാതന്ത്ര്യം, വികാരം, ധാർമ്മികത. എന്നിവയാണ് അവ.

ദൈവീക ഗുണങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്?

ദൈവീക സത്തയെ വെളിപ്പെടുത്തുന്നതും അതിൽ അന്തർലീനവുമായിരിക്കുന്ന നിസ്തുല്യവും പൂർണ്ണവുമായ സവിശേഷതകളെയാണ് ദൈവീക ഗുണങ്ങൾ എന്നപേരിൽ അറിയപ്പെടുന്നത്.  ദൈവത്തെ വിവരിക്കുന്ന ചില സവിശേഷതകളല്ല ദൈവീക ഗുണങ്ങൾ. മറിച്ച് ദൈവീക സവിശേഷതകളുടെ അനിവാര്യമായ ഏകീകരണമാണ് അവ. ഈ സവിശേഷതകൾ ഇല്ലായെങ്കിൽ അവൻ ദൈവമല്ലാതായിതീരും. ദൈവത്തെ ദൈവമാക്കുന്നത് തന്റെ ഗുണങ്ങളാണ്. തന്റെ ഗുണങ്ങളിൽക്കൂടെ മാത്രമേ ദൈവത്തെ അറിയുവാൻ കഴിയുകയുള്ളൂ. അതുകൊണ്ടാണ് ദൈവീക ഗുണങ്ങൾ ദൈവീക സത്തയെ വെളിപ്പെടുത്തുന്നു എന്നു പറയുന്നത്.

ദൈവത്തിന്റെ സർവ്വസ്വാതന്ത്ര്യം (സ്വയഅസ്തിത്വം) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്?

തന്റെ ഇച്ഛയുടെ കൽപ്പനയാലല്ല ദൈവം ജീവിക്കുന്നത് (സ്വയ-കാരണത്താൽ ഉളവായതനല്ല ദൈവം), മറിച്ച് തന്റെ പ്രകൃതത്തിന്റെ വിധികളാലാണ് (ആജ്ഞ) താൻ ജീവിക്കുന്നത്.  തനിക്കൊരിക്കലും താൻ അല്ലാതായിരിക്കാൻ കഴിയില്ല. ദൈവത്തിന്റെ പ്രവർത്തികളും തന്റെ അസ്ഥിത്വവും ഒരിക്കലും തനിക്കു ബാഹ്യമായ യതൊന്നിലും ആശ്രയിച്ചല്ല നിലനിൽക്കുന്നത്. ദൈവത്തിനു നമ്മേയോ തന്റെ ഒരു സൃഷ്ടിയേയോ ഒരു കാര്യത്തിനും ആവശ്യമില്ല. ദൈവം സമ്പൂർണ്ണ സ്വതന്ത്രനും സ്വയ-പര്യാപ്തനുമാണ്.  മനുഷ്യന്റെ സ്വതന്ത്ര പ്രവർത്തികൾ ദൈവത്തെ ബാധിക്കുകയില്ല കാരണം ഈ പ്രവർത്തികൾ സ്വതന്ത്രമാണെങ്കിലും അവ സമ്പൂർണ്ണ സ്വതന്ത്രമല്ല. മനുഷ്യന്റെ സ്വതന്ത്ര പ്രവർത്തികൾക്ക് ബാഹ്യമായ എന്തെങ്കിലും കാരണം ഉണ്ടാകും.

പുറപ്പാട് 3:14; 6:3; യോഹന്നാൻ 8:58—“ഞാൻ ആകുന്നവൻ ഞാൻ ആകുന്നു” ‘ആകുന്നവൻ’ എന്ന വാക്കിൽ നിന്നാണ് യാഹ് വെ എന്ന വാക്ക് ഉത്ഭവിച്ചത്. ഉന്നതനും സർവ്വസ്വതന്ത്രനും മറ്റ് സകല സത്തകളിൽ നിന്നും വ്യത്യസ്തനുമായവൻ എന്ന സവിശേഷതയാണ് ഈ വാക്ക് ചൂണ്ടികാണിക്കുന്നത്.

എന്താണ് ദൈവത്തിന്റെ അനന്തത?

ദൈവത്തിന്റെ വ്യക്തിത്വത്തോടും പ്രവർത്തികളോടുമുള്ള ബന്ധത്തിൽ (തന്റെ നൈസർഗ്ഗികമായ പൂർണ്ണതയും പൂർത്തീകരണവും) ബാഹ്യമായ പരിമിതികളുടേയും നിയന്ത്രണങ്ങളുടേയും സമ്പൂർണ്ണമായ അസാന്നിദ്ധ്യമാണു ദൈവത്തിന്റെ അനന്തതകൊണ്ട് ഉദ്ദേശിക്കുന്നത്. സമയ-സഥല-മാനസിക/ധാർമ്മിക അപര്യാപ്തതകളാൽ വിലക്കപ്പെടാത്തവനാണ് ദൈവം. തന്റെ പ്രകൃതത്തിന്റേയും ഇച്ഛയുടേയും സ്വയമായി ചുമത്തിയിട്ടുള്ള പരിമിതികൾ മാത്രമാണ് തനിക്കുള്ളത് (സങ്കീ. 145:3; 147:5; 1 രാജാ. 8:27; മത്ത. 5:48; റോമ. 11:33).

ദൈവം അനന്യനാണ് (അനന്യത്വം=Immutability) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്?  

തന്റെ വ്യക്തിയോടും, ഗുണങ്ങളോടൂം, ഉദ്ദേശ്യങ്ങളോടുള്ള ബന്ധത്തിൽ തനിക്ക് മാറ്റമില്ല എന്നതാണു അനന്യത്വം. തനിക്കു ഒരു തരുത്തിലും വളരുവാനോ ഇല്ലാതായിതീരുവാനോ കഴിയുകയില്ല. തനിക്ക് പഠിക്കേണ്ടതില്ല. താൻ ഒന്നും മറന്നുപോകുനില്ല. ഒന്നിനെക്കുറിച്ചും തന്റെ മനസ്സ് മാറ്റിയിട്ടില്ല. തന്റെ ശക്തി നഷ്ടപ്പെട്ടില്ല. തന്റെ കരുണക്കോ, സ്നേഹത്തിനോ, വിവേകത്തിനോ, ഉണ്മക്കോ കുറവോ കൂടുതലോ ഇല്ല.

തന്റെ ഉദ്ദേശ്യത്തിനു മാറ്റമില്ല: യെഹ. 24:14. തന്റെ വിധികൾക്ക് മാറ്റമില്ല: സങ്കീ. 33:11, യെശ. 46:11. തന്റെ വഗ്ദാനങ്ങൾക്ക് മാറ്റമില്ല: റോമർ 11:29. താൻ മാറുന്നില്ല: മലാഖി 3:6, എബ്ര. 1:11-12. സ്വഭാവം മാറുന്നില്ല: യാക്കോബ് 1:17.

ദൈവം അനന്യനാണെങ്കിൽ ദൈവം മാനസാന്തരപ്പെടുന്നു, ദുഖിക്കുന്നു എന്ന് വിവരിക്കുന്ന വേദഭാഗങ്ങൾ (ഉൽ. 6:6; പുറ.32:14; 1 ശമു.15:10–11; 2 ശമു. 24:16; യെശ.38:1–6; യോനാ 3:4, 10; etc.) എങ്ങിനെയാണ് മനസ്സിലാക്കേണ്ടത്?

ദൈവത്തിന് തന്റെ ഗുണങ്ങളിൽ മാറ്റമില്ലാതിരിക്കണമെങ്കിൽ അല്ലെങ്കിൽ തന്റെ എല്ലാ സ്വഭാവങ്ങളും യുക്തിപരമായി പ്രയോഗത്തിൽ വരുത്തണമെങ്കിൽ മാറികൊണ്ടിരിക്കുന്ന മനുഷ്യരോടുള്ള ഇടപ്പെടലുകളിലും ബന്ധങ്ങളിലും ദൈവം മാറ്റം വരുത്തേണ്ടത് ആവശ്യമാണ്.  തന്റെ സൃഷ്ടിയിലുള്ള സന്തോഷം പാപം കടന്നുവന്നപ്പോൾ ദുഖമായി മാറി (ഉൽ. 6:6). നിനവെക്കെതിരായിട്ടുള്ള തന്റെ കോപം അവർ മാനസാന്തരപ്പെട്ടപ്പോൾ അംഗീകാരമായി തീർന്നു (യോന 3:4). ദൈവം മാറുകയല്ല ചെയ്യുന്നത്. തന്റെ വിവിധ സ്വഭാവങ്ങൾ മനുഷ്യന്റെ മാറികൊണ്ടിരിക്കുന്ന സ്വഭാവങ്ങളിലും പ്രവർത്തനങ്ങളിലും പ്രതിഫലിക്കുമ്പോളുള്ള വിവരണങ്ങളാണ് ഇത്.

ദൈവം സർവ്വവ്യാപിയാണെന്നു പറയുമ്പോൾ സകലത്തിലും ദൈവം ഉണ്ട് അല്ലെങ്കിൽ സകലവും ദൈവമാണെന്നോ ദൈവം സകലവുമാണെന്നോ അർത്ഥം ഉണ്ടോ?

ദൈവം സർവ്വവ്യാപിയാണെന്നുപറയുമ്പോൾ എല്ലാം ദൈവമാണെന്നോ ദൈവം എല്ലാമാണെന്നോ അർത്ഥമില്ല. ഭൌതീകമായരീതിയിൽ ദൈവം എല്ലായിടത്തുംഉണ്ട് എന്ന ആശയത്തിൽ അല്ല ദൈവത്തിന്റെ സർവ്വവ്യാപിത്വം വേദപുസ്തകത്തിൽ വിശദീകരിക്കുന്നത്. ഭൗതികാതീതമായിട്ടാണ് ദൈവം എല്ലായിടത്തും ഉള്ളത്. ദൈവം ഭൗതീക സത്തയല്ല.  ഭൌതീക സത്തയിൽക്കൂടി ചിലപ്പോൾ ദൈവം തന്നെ തന്നെ വെളിപ്പെടുത്താറുണ്ട്. ഒരു ആത്മ സത്ത എന്നതിനേക്കാൾ കൂടുതലാണു സർവ്വസാന്നിദ്ധ്യം. ദൂതന്മാർ, ഭൂതങ്ങൾ എന്നി ആത്മസത്തകളും ജീവിച്ചിരിക്കുന്നു. അവയെ കാണാൻ കഴിയില്ലയെങ്കിലും അവ ഏതെങ്കിലും ഒരിടത്തായിരിക്കും. (ദാനി. 9:21-23; 10:10-14). ദൈവത്തിന്റെ ഒരു ഭാഗം ഒരിടത്തും മറുഭാഗം വേറിടത്തും എന്നർത്ഥവും സർവ്വവ്യാപി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നില്ല. തന്റെ സർവ്വ സത്തയാൽ താൻ എല്ലായിടത്തും ഒരു പോലെ വ്യാപിച്ചു കിടക്കുന്നു. തന്റെ സത്ത എല്ലായിടത്തുമുണ്ട്. പ്രപഞ്ചം മുഴുവനും താൻ തന്നെ ഒരേപോലെ വെളിപ്പെടുത്തുന്നു എന്നും ഇതിനർത്ഥമില്ല. ഉദാഹരണത്തിനു താൻ സ്വർഗ്ഗത്തിൽ വസിക്കുന്നതുപോലെ ഭൂമിയിൽ വസിക്കുന്നില്ല. താൻ വിശ്വാസികളിൽ ആയിരിക്കുന്നതുപോലെ അവിശ്വാസികളിൽ ആയിരിക്കുന്നില്ല (1 കൊരി. 3:16).

ദൈവം നരകത്തിൽ ഉണ്ടാകുമോ?

ദൈവത്തിന്റെ അസാന്നിദ്ധ്യം ഉള്ള സ്ഥലമല്ല നരകം. നരകത്തിലെ പ്രവർത്തനങ്ങളും ദൈവത്തിന്റെ നിയന്ത്രണത്തിൽ തന്നെയാണു. തന്റെ ഭൗതികാതീതമായ സാന്നിദ്ധ്യം നരകത്തിൽ ഉണ്ടെങ്കിലും അതിന്റെ യാതനകൾക്ക് ദൈവം വിധേയനല്ല. എന്നാൽ രണ്ടാം മരണം ദൈവത്തിൽ നിന്നുള്ള എന്നന്നേക്കുമുള്ള വേർപാട് ആയിരിക്കുന്നതുകൊണ്ട് അവിശ്വാസിയുടെ ദേഹിയുടെ മേലുള്ള ദൈവത്തിന്റെ സ്വാധീനം ദൈവം പിൻ വലിക്കുന്നു. ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ യാതനയാണ് അത്. നരകത്തിലുള്ള ഒരുവ്യക്തിക്കും ദൈവവുമായിട്ടുള്ള കൂട്ടയ്മയുടെ സന്തോഷം ഉണ്ടാകുകയില്ല.

സർവ്വവ്യാപിക്ക് അടുത്തുവരാൻ കഴിയുന്നത് എങ്ങിനെയാണ്? (യിരെ. 23:23, യാക്കൊ 4:8).

അരികത്തും അകലെയുമുള്ള ദൈവം എന്ന രീതിയിൽ വേദപുസ്തകത്തിൽ ദൈവത്തെക്കുറിച്ച് വിവരിക്കാറുണ്ട്. അത് സ്ഥല/പ്രതല മാനത്തിൽ കാണുവാനുള്ളതല്ല. മാത്രമല്ല, ഇത് ചിലസമയത്ത് നമ്മുക്ക് അനുഭവപ്പെടുന്നതും ചില സമയത്ത് അനുഭവപ്പെടാതിരിക്കുന്നതുമല്ല. എബ്രായ ചിന്തയിൽ അടുത്തുവരിക എന്നുവെച്ചാൽ അനുഗ്രഹത്തിനായി അടുത്തുവരുക എന്നും അകന്നു പോയി എന്നുവെച്ചാൽ ന്യായവിധിയിൽ ആയിരിക്കുന്നു എന്നുമാണ് അർത്ഥം. ദൈവം സർവ്വവ്യാപിയായിരിക്കുന്നതുകൊണ്ട് ആർക്കും ദൈവത്തിൽ നിന്ന് രക്ഷപെടുവാൻ കഴിയുകയില്ല (യോന 1:1-3; ആമോസ് 9:1-4). മറുവശത്ത് വിശ്വാസി ഒരിക്കലും തനിച്ചാകുകയില്ല (സങ്കി. 139:10).

പരിശുദ്ധി എന്ന വാക്കുകൊണ്ട് ദൈവം ഉദ്ദേശിക്കുന്നത് എന്താണ്?

വേർപെടുക അല്ലെങ്കിൽ വേർതിരിക്കുക എന്നാണ് വിശുദ്ധി എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. വ്യക്തികൾ മാതമല്ല, വസ്തുക്കളും പ്രത്യേക ഉദ്ദേശ്യത്തിനായി വേർതിരിക്കാറുണ്ട് (പുറ. 40:11; ലേവ്യ 29:14, 16). ഇതിനു ഉപയോഗിച്ചിരിക്കുന്ന വാക്ക് (ഖഡാഷ്- ഹാഗിയോസ്) സാന്മാർഗ്ഗികമായ കാര്യങ്ങൾക്ക് മാത്രം ഉപയോഗിക്കുന്നതല്ല (ഉൽപ്പത്തി 38:21, ആവ. 22:9). ഈ വാക്കിന്റെ പുരാതനമായ ആശയത്തിനു നാളുകൾ കഴിഞ്ഞപ്പോൾ അശുദ്ധിയിൽ നിന്നുള്ള വേർപാട് എന്ന ആശയം ഈ വാക്കിനു ലഭിച്ചു. അങ്ങിനെയാണു സാന്മാർഗ്ഗികമായ ശുദ്ധി എന്ന ആശയം ഈ പദത്തിനു ലഭിച്ചത്. ദൈവം പരിശുദ്ധനാണ് എന്ന പറയുമ്പോൾ അശുദ്ധിയിൽ നിന്ന് ദൈവം വേർപെട്ടിരിക്കുന്നു എന്ന ആശയം മാത്രമല്ല ഉള്ളത്, മറിച്ച് സകല സൃഷ്ടിയിൽ നിന്നും താൻ വേർപെട്ടിരിക്കുന്നു എന്ന് അർത്ഥവും ഉണ്ട് (വല്ലഭ സർവ്വാതിശയത്വം).

പാപികളെ ഒരുമിച്ച് സ്നേഹിക്കുകയും വെറുക്കുകയും ചെയ്യുന്നത് എങ്ങിനെയാണ്? സങ്കി 5:5-6; 7:11; 11:5

ദൈവം പാപത്തെ വെറുക്കുന്നു, മറിച്ച് പാപിയെ സ്നേഹിക്കുന്നു എന്ന് പൊതുവിൽ പറയാറുണ്ട്. പാപത്തെ വെറുക്കുകയും അതു ചെയ്ത വ്യക്തിയെ സ്നേഹിക്കുകയും ചെയ്യുക എന്നുള്ളത് അസാദ്ധ്യമായ ഒരു കാര്യം ആണ്. ദൈവം നേരിടുന്നത് കേവലം ഒരു ക്രിയ അല്ല, മറിച്ച് അത് ചെയ്ത വ്യക്തിയെ തന്നെയാണ്. ദൈവത്തിന്റെ ക്രോധവും കോപവും എല്ലാകാലത്തും പാപം ചെയ്ത വ്യക്തികൾക്കെതിരാണ്. വികാര ജീവികളായ മനുഷ്യർക്ക് ഒരേ സമയത്ത് സ്നേഹിക്കാനും വെറുക്കാനും കഴിയുകയില്ല. എന്നാൽ ദൈവത്തിന്റെ സ്നേഹവും വെറുപ്പും വികാരങ്ങളിൽ നിന്ന് വരുന്നതല്ല. ദൈവത്തിനു ഒരേ സമയത്ത് സ്നേഹിക്കുവാനും വെറുക്കുവാനും കഴിയും. അധ:പതിച്ച സകല മനുഷ്യരും പാപത്തിന്റെ കീഴിൽ ആകുന്നു. അതേസമയം ദൈവം സ്നേഹവാനായതുകൊണ്ട് തന്റെ പൊതുവിലുള്ള കൃപ സകലരുടെ മേലും താൻ ചൊരിയുന്നുണ്ട്.

കരുണ, ദീർഘക്ഷമ, കൃപ് എന്നിവ തമ്മിലുള്ള വ്യത്യാസം എന്താണ്?

ദുരിതപൂർണ്ണരായ പാപികളോടുള്ള ദൈവത്തിന്റെ മനസ്സലിവും, ദയയും, ശാന്തതയുമാണ് കരുണ

അർഹിക്കുന്ന ശിക്ഷ നൽകാതിരിക്കുന്നതോ മാറ്റിവെക്കുകയോ ചെയ്യുന്ന കരുണയുടെ ഒരു ഭാഗമാണു ദീർഘക്ഷമ. സങ്കീ. 78:38, 103:8-10, 2 കൊരി. 1:3-4, എഫെ. 2:4-6.

കുറ്റക്കാരായ പാപികൾ അർഹിക്കാത്തതും, സമ്പാദിക്കാത്തതും, തിരിച്ചുകൊടുക്കേണ്ടാത്തതും ആഗ്രഹിക്കാത്തതുമായ ദൈവത്തിന്റെ ആനുകൂല്യമാണ് ദൈവകൃപ– 1 പത്രൊ 5:10, എഫെ, 1:7, റോമ. 5:17.

എന്താണ് ദൈവത്തിന്റെ ഐക്യത?

ദൈവത്വത്തിൽ ഒരു സത്ത മത്രമേയുള്ളൂ എന്നും ഈ സത്ത സമ്പൂർണ്ണമായും തുല്യമായും, നിത്യമായും, ഒരു വിഭജനമോ പെരുക്കമോ ഇല്ലാതെ മൂന്ന് വ്യക്തികളിലും വ്യാപിച്ചിരിക്കുന്നു എന്നാണ് ഐക്യത കൊണ്ട് ഉദ്ദേശിക്കുന്നത്. ദൈവത്തിന്റെ ഗുണങ്ങളാണ് ദൈവത്തെ ദൈവമാക്കുന്നത്. പ്രകൃതത്തിനെ അല്ലങ്കിൽ സാരാംശത്തെയാണ് സത്ത എന്നുവിളിക്കുന്നത്. ഒരു സംഗതിയെ അതാക്കിതീർക്കുന്നതാണ് അതിന്റെ സത്ത. സത്തയില്ലെങ്കിൽ അത് അതല്ലാതായിതിരും. പരിമിതിയുളള ജീവികളിൽ അതിന്റെ രൂപം കൊണ്ടാണ് അതിന്റെ സത്തയെ തിരിച്ചറിയുന്നത്. രൂപമില്ലാത്ത ദൈവത്തിനു ഗുണങ്ങളാണ് തന്റെ സത്ത. ആവ. 6:4; യാക്കോ. 2:19.

ദൈവത്തിന്റെ ത്രിഐക്യത എന്താണ്?

ക്രിസ്തീയ വിശ്വാസം മറ്റു മതങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നു ഉപദേശങ്ങളിൽ ഒന്നാണ് ത്രി-ഐക്യത. ദൈവത്തിന്റെ ത്രി-ഐക്യതയില്ലെങ്കിൽ ക്രിസ്തുവിന്റെ ജനനം പാപപരിഹാര യാഗം എന്നി ഉപദേശങ്ങൾ തകർന്നടിയും. ക്രിസ്ത്യാനികളുടെ ആരാധനയുടേയും പ്രാർത്ഥനയുടേയും പ്രത്യേകതകളും സമ്പുഷ്ടതയും മങ്ങിപോകും. അനേകർ അവഗണിക്കുന്ന ഒരു ഉപദേശമാണ് ഇത്.  ദൈവീക സാരാംശം സമ്പൂർണ്ണമായും, അവിഭാജ്യാമായും, ഒരേസമയത്തും, നിത്യമായും മൂന്നുവ്യക്തികളായ പിതാവിലും പുത്രനിലും പരിശുദ്ധാത്മാവിലും അടങ്ങിയിരിക്കുന്നു എന്നതാണ് ത്രി-ഐക്യതകൊണ്ട് ഉദ്ദേശിക്കുന്നത്.

ദൈവത്തിന്റെ ത്രി-ഐക്യത ഏത് തരത്തിലാണ് മനസ്സിലാക്കേണ്ടത്?

ദൈവത്തിന്റെ ത്രി-ഐക്യത പൊതുവിൽ രണ്ടുതരത്തിലാണ് മനസ്സിലാക്കേണ്ടത്. ഒന്ന്, സത്താപരമായ ത്രിത്വം. അത് ദൈവത്തിന്റെ പ്രകൃതത്തെക്കുറിച്ച് അല്ലെങ്കിൽ സത്തയെക്കുറിച്ചുള്ള പഠനമാണ്. രണ്ടാമത്, പ്രവർത്തനപരമായ ത്രിത്വം ആണ്. അവിടെ മൂന്നു പേരുടേയും ചുമതലയെക്കുറിച്ചുള്ള പഠനമാണ് നടക്കുന്നത്.

“എലോഹിം” എന്ന വാക്ക് പഴയനിയമത്തിലെ ദൈവത്തിന്റെ ത്രി-ഐക്യതയെ ആണോ സൂചിപ്പിക്കുന്നത്?

എബ്രായ ഭാഷ പഠിക്കുന്നവർക്ക് അങ്ങിനെ പറയാൻ പ്രായസമായിരിക്കും. വൈയാകരണ ബഹുവചനങ്ങൾ എപ്പോഴും സംഖ്യാപരമായ ബഹുവചനങ്ങൾ ആയിരിക്കണമെന്നില്ല. ഉൽ. 1:1– എലോഹിം ബഹുവചനമാണെങ്കിലും വല്ലഭത്വത്തെ കാണിക്കുന്ന ബഹുവചനമാണ്. 1:26– നാം നമ്മുടെ. രണ്ടു വ്യക്തികൾ തമ്മിലുള്ള സംസാരമായി തോന്നാമെങ്കിലും നാമവും സർവ്വനാമവും തമ്മിൽ യോജിക്കുന്ന വിധത്തിൽ എബ്രായ ഭാഷയിൽ അങ്ങിനെ എഴുതിയിരിക്കാനാണു സാദ്ധ്യത. ഉൽ. 3:22ലും ഇതേ ആശയം തന്നെയാണ്.

പഴയനിയമത്തിൽ ദൈവത്തിന്റെ ത്രി-ഐക്യത വെളിപ്പെടുത്തിയിട്ടുണ്ടോ?

പഴയ നിയമത്തിലെ ഉന്നൽ ദൈവത്തിന്റെ നിസ്തുല്യതയിലായിരുന്നു. ഈ കാലഘട്ടങ്ങളിൽ ദൈവം ത്രിത്വം ആയിരുന്നില്ല എന്നല്ല അർത്ഥം, മറിച്ച് വെളിപ്പാടിന്റെ ഊന്നൽ ത്രിത്വപരമായിരുന്നില്ല. ത്രിത്വത്തിനുള്ള വ്യക്ത്മായ തെളിവ് പഴയ നിയമത്തിൽ ഇല്ല.

പുതിയ നിയമത്തിൽ ദൈവത്തിന്റെ ത്രി-ഐക്യത വെളിപ്പെടുത്തിയിട്ടുണ്ടോ?

അതെ. പുതിയ നിയമത്തിൽ ഈ ഉപദേശം വളരെ കൃത്യമായി വെളിപ്പെടുത്തിയിട്ടുണ്ട്. വേദഭാഗങ്ങൾ ശ്രദ്ധിക്കുക:

മറിയയോടുള്ള അറിയിപ്പ്– ലൂക്കോസ് 1:32, 35.

ക്രിസ്തുവിന്റെ സ്നാനം– മത്ത. 3:16-17.

ക്രിസ്തുവിന്റെ മഹാപുരോഹിത പ്രാർത്ഥന–യോഹ. 14:16-17.

സ്നാനത്തിനുള്ള പ്രമാണം–മത്താ. 28:19.

അപ്പോസ്തോലിക ആശീർവാദം– 2 കൊരി. 13:14.

പുതിയ നിയമത്തിൽ പ്രാർത്ഥനക്കുള്ള പ്രമാണം– എഫെ. 2:18.

ദൈവിക തിരഞ്ഞെടുപ്പ്–1 പത്രൊ 1:2.

പാപപരിഹാര പ്രവർത്തി-എബ്ര. 9:14.

ക്രിസ്തീയ ആത്മവിശ്വാസം– യൂദ 20-21.

ദൈവത്തിന്റെ ത്രി-ഐക്യതയോടുള്ള ബന്ധത്തിൽ പല ദുരുപദേശങ്ങളും ഉണ്ടല്ലോ. അവ ഏതാണ്?

മോഡലിസം (സെബല്ല്യനിസം/ നൊവേഷ്യനിസം, മോഡൽ മൊണാർക്കിയാനിസം). ഒരു വ്യക്തി മൂന്ന് രൂപങ്ങളിൽ വരുന്നു. പാട്രിപാസ്സിയാനിസവും അതിനോട് ചേർന്ന് വരുന്നതാണ്.

ഏരിയനിസം— പിതാവായ ദൈവം മാത്രമാണു ദൈവം. ക്രിസ്തു സൃഷ്ടിക്കപ്പെട്ട സത്തകളിൽ ഏറ്റവും ഉന്നതനാണെന്നു മാത്രം (സദൃ. 8:22). മാസിഡോണിയിസം വിശ്വസിക്കുന്നത് ആത്മാവും സൃഷ്ടിക്കപ്പെട്ട സത്തയാണെന്നാണ്.

എബിയോനിസം— ക്രിസ്തുവിന്റെ ദൈവീകത്വത്തിൽ വിശ്വസിക്കുന്നില്ല.

പ്രവർത്തനപരമായ ത്രിത്വത്തിൽ/ദൈവിക ഭരണ നിർവഹണത്തിൽ പിതാവ് ഒന്നാമനും, പുത്രൻ രണ്ടാമനും, പരിശുദ്ധാത്മാവും മൂന്നമനും ആകുന്നു–എഫെ. 2:18-22. ദൈവീക ദൌത്യത്തോടുള്ള ബന്ധത്തിൽ പിതാവ് ക്രിസ്തുവിന്റെ തലയാണ്– 1 കൊരി 11:3. പിതാവ് പുത്രനേക്കൾ വലിയവനും (യോഹ. 12:28) പുത്രനെ അയക്കുന്നവനും (യോഹ. 5:23; 1 യോഹ. 4:14). പിതാവും പുത്രനും ചേർന്ന് പരിശുദ്ധാത്മാവിനെ അയക്കുന്നു (യോഹ. 14:26; 15:26).

ത്രി-ഐക്യതയിൽ മൂന്ന് ആളത്വങ്ങളാണ് ഉള്ളത് മുന്ന് വ്യക്തികൾ അല്ല എന്ന് ചിലർ പറയുന്നുണ്ട്. അത് ശരിയാണോ?

ഒരു ആളിനെ ആളാക്കി തീർക്കുന്ന ഗുണങ്ങളാണ് ആളത്വം. വ്യക്തിയെ വ്യക്തിയാക്കി തീർക്കുന്ന ഗുണങ്ങളെയാണ് വ്യക്തിത്വം എന്ന് പറയുന്നത്. ത്രി-ഐക്യത എന്നുപറയുന്നത് മൂന്ന് ഒരാൾ മൂന്ന് രൂപത്തിൽ വരുന്നതല്ല. അത് ദുരുപദേശമാണ്. ഈ കാലങ്ങളിൽ യേശുനാമക്കാരാണ് അങ്ങിനെ പഠിപ്പിക്കുന്നത്. പിതാവും പുത്രനും പരിശുദ്ധാത്മാവും മുന്ന് വ്യക്തികൾ തന്നെയാണ്.

യോഹന്നാൻ 10:30ൽ “ഞാനും പിതാവും ഒന്നാകുന്നു” എന്ന് ക്രിസ്തു പറഞ്ഞപ്പോൾ യോഹന്നാൻ 14:28ൽ “പിതാവു എന്നെക്കാൾ വലിയവനല്ലോ” എന്ന് പറഞ്ഞു. ഈ വാക്യങ്ങൾ എങ്ങിനെയാണ് മനസ്സിലാക്കേണ്ടത്?

വേദപുസ്തകത്തിൽ ത്രിത്വം രണ്ടുതരത്തിലാണ് വെളിപ്പെടുത്തിയിട്ടുള്ളത് അല്ലെങ്കിൽ ത്രിത്വത്തിനു രണ്ട് വശങ്ങൾ ഉണ്ട്. ഒന്ന് സത്താപരമായ ത്രിത്വം, രണ്ട് കർത്തവ്യപരമായ ത്രിത്വം.

ദൈവീക സാരാംശം സമ്പൂർണ്ണമായും, അവിഭാജ്യാമായും, ഒരേസമയത്തും, നിത്യമായും മൂന്നുവ്യക്തികളായ പിതാവിലും പുത്രനിലും പരിശുദ്ധാത്മാവിലും അടങ്ങിയിരിക്കുന്നതാണ് സത്താപരമായ ത്രിത്വം. ഇവിടെ പിതാവും പുത്രനും പരിശുദ്ധാത്മാവും തമ്മിൽ യാതൊരു വ്യത്യാസവുമില്ല, മൂവരും ഒന്നാണ്. ഞാനും പിതാവും ഒന്നാണെന്ന് പറയുമ്പോൾ യേശുക്രിസ്തു ഉദ്ദേശിക്കുന്നത് ഇതാണ്.

അതേസമയം മൂവരുടേയും കർത്തവ്യങ്ങളിൽ വ്യത്യാസമുണ്ട്. പിതാവാണ് പുത്രനെ ഈ ലോകത്തിലേക്ക് അയച്ചത്. പിതാവും പുത്രനും ചേർന്നാണ് പരിശുദ്ധാത്മാവിനെ ഈ ഭൂമിയിലേക്ക് അയച്ചത്. രക്ഷയുടെ പദ്ധതി പിതാവ് ഒരുക്കിയപ്പോൾ, പുത്രനാണ് ക്രൂശിൽ മരിച്ചത്. പിതാവോ പരിശുദ്ധാത്മാവോ മരിച്ചില്ല. ക്രിസ്തുവിന്റെ ക്രൂശുമരണത്തിന്റെ ഗുണം ദൈവമക്കൾക്ക് നൽകുന്നത് പരിശുദ്ധാത്മാവാണ്. അങ്ങിനെ കർത്തവ്യങ്ങളിൽ എല്ലാവരും ഒന്നല്ല. പുത്രൻ പരിശുദ്ധാത്മാവിനേക്കാൾ വലിയവനാണ്. പിതാവ് പരിശുദ്ധാത്മവിനേക്കാളും പുത്രനേക്കാളും വലിയവനാണ്. അതുകൊണ്ടാണ് പിതാവ് എന്നേക്കാൾ വലിയവനല്ലോ എന്ന് യേശുക്രിസ്തു  പറഞ്ഞത്. ഇതാണ് കർത്തവ്യപരമായ ത്രിത്വം.

ക്രിസ്തു ദൈവത്തിന്റെ പുത്രനാണെന്നാണ് വേദപുസ്തകം പറയുന്നത്. അപ്പോൾ ദൈവത്തേക്കൾ താഴ്ന്നവനല്ലെ ക്രിസ്തു?

മലയാളത്തിൽ മാതാപിതാക്കന്മാർക്കുണ്ടാകുന്ന ആൺകുട്ടിയെ ആണ് പുത്രൻ എന്നു വിളിക്കാറുള്ളത്. എന്നാൽ ഗ്രീക്ക് ഭാഷയിലും എബ്രായ ഭാഷയിലും പുത്രൻ എന്നവാക്കിന്റെ അർത്ഥം കുറച്ചു വിശാലമാണ്. ഏന്തിന്റെയെങ്കിലും ആരുടെയെങ്കിലും ഗുണങ്ങൾ ഒരാൾ പങ്കുവെക്കുന്നുവെങ്കിൽ പങ്കുവെക്കുന്ന ആളെ അയാളുടെ അല്ലെങ്കിൽ അതിന്റെ പുത്രൻ എന്ന് പറയാറുണ്ട്. ഉദാഹരണത്തിനു:

നോഹ 500 വർഷത്തിന്റെ പുത്രൻ ആയിരുന്നു (ഉൽപ്പത്തി 5:32) എന്ന് എബ്രായ ഭാഷയിൽ പറയുന്നു.  നോഹക്ക് 500 വയസ്സയി എന്നാണ്  മലയാളം ബബിളിൽ നാം വയിക്കുന്നത്. നോഹക്ക് 500 വയസ്സായി എന്ന് പറയുമ്പോൾ 500 വർഷത്തിന്റെ ഗുണഗണങ്ങളെല്ലാം മോശക്ക് ഉണ്ടായി എന്നാണ് അതിന്റെ അർത്ഥം.

യോനയുടെ ആവണക്ക് ഒരു രാത്രിയുടെ പുത്രൻ (എബ്രായ ഭാഷയിൽ) ആയിരുന്നു. ഒരു രാത്രിയുടെ പുത്രൻ എന്നുവെച്ചാൽ ഒറ്റ രാത്രികൊണ്ട് ഉണ്ടായി എന്നാണർത്ഥം. (യോനാ 4:10).

യൂദാ നാശത്തിന്റെ പുത്രൻ ആയിരുന്നു.  നാശയോഗ്യൻ എന്ന് മലയാളം ബൈബിളിൽ കാണുന്നു (യോഹന്നാൻ 17:12).

ബർന്നബാസ് ആശ്വാസത്തിന്റെ പുത്രൻ ആയിരുന്നു. പ്രബോധന പുത്രൻ എന്ന് മലയാളം ബൈബിളിൽ (അ. പ്ര. 4:36).

യേശുവിനെ മനുഷ്യപുത്രൻ എന്ന് വിളിച്ചിരിക്കുന്നു. മനുഷ്യന്റെ സത്ത അല്ലെങ്കിൽ സാരാംശം  അല്ലെങ്കിൽ പ്രകൃതം ഉള്ളവരെയാണ് മനുഷ്യ പുത്രൻ എന്ന് വിളിക്കുന്നത്. യേശുവിനെക്കുറിച്ച് പറയുന്ന വാക്യങ്ങൾ ശ്രദ്ധിക്കുക: ദാനിയേൽ 7:13; മത്തായിയുടെ സുവിശേഷത്തിൽ 27 പ്രാവശ്യം; മർക്കോസിന്റെ സുവിശേഷത്തിൽ 11 പ്രാവശ്യം; ലൂക്കോസിറ്റെ സുവിശേഷത്തിൽ 25 പ്രാവശ്യം; യോഹന്നാന്റെ സുവിശേഷത്തിൽ 12 പ്രാവശ്യം; വെളിപ്പാട് 1:13; 14:14.

മറ്റു മനുഷ്യരെ മനുഷ്യപുത്രന്മാർ എന്ന് വിളിച്ചിരിക്കുന്നത് ശ്രദ്ധിക്കുക: സംഖ്യ 23:19; ഇയ്യോബ് 25:6; സങ്കീ. 8:4; യെശ. 51:12; യെഹസ്ക്കിയേലിൽ 95 പ്രാവശ്യം; ദാനി. 8:17; എബ്രാ 2:6.

യേശുക്രിസ്തുവിനെ ദൈവപുത്രൻ എന്നുവിളിക്കുമ്പോൾ ദൈവത്തിന്റെ ഗുണങ്ങളും സ്വഭാവങ്ങളും യേശുക്രിസ്തുവിനു ഉണ്ട് എന്ന് കാണിക്കുവാനാണ്. വേറൊരു തരത്തിൽ പറഞ്ഞാൽ യേശുക്രിസ്തു ദൈവമാണെന്ന് കാണിക്കാനാണ് ഈ വാക്ക് ഉപയോഗിക്കുന്നത്. യെഹൂദന്മാർക്ക് ഏറ്റവും അധികം വിരോധം ഉണ്ടാകുവാനുള്ള കാരണവും ഇതാണ്. പിതാവിനെ യേശു തന്റെ പിതാവ് എന്ന് വിളിച്ചു. ഞാൻ ദൈവത്തിന്റെ പുത്രനാണെന്നു പറഞ്ഞു. ഈ ശൈലിയുടെ അർത്ഥം യെഹൂദന്മാർക്ക് കൃത്യമായി മനസ്സിലായി. യേശു തന്നെ തന്നെ ദൈവത്തോട് സമനാക്കുന്നു എന്നവർക്ക് ബോദ്ധ്യമായി. അതുകൊണ്ടാണ് യേശുവിനെ കൊല്ലാൻ അവർ തീരുമാനിച്ചത്. ചില വാക്യങ്ങൾ ശ്രദ്ധിക്കുക:

യോഹന്നാൻ 5:17-18  യേശു അവരോടു: “എന്റെ പിതാവു ഇന്നുവരെയും പ്രവർത്തിക്കുന്നു; ഞാനും പ്രവർത്തിക്കുന്നു” എന്നു ഉത്തരം പറഞ്ഞു. അങ്ങനെ അവൻ ശബ്ബത്തിനെ ലംഘിച്ചതുകൊണ്ടു മാത്രമല്ല, ദൈവം സ്വന്തപിതാവു എന്നു പറഞ്ഞു തന്നെത്താൻ ദൈവത്തോടു സമമാക്കിയതുകൊണ്ടും യെഹൂദന്മാർ അവനെ കൊല്ലുവാൻ അധികമായി ശ്രമിച്ചു പോന്നു.

യോഹന്നാൻ 10: 33-39  യെഹൂദന്മാർ അവനോടു: നല്ല പ്രവൃത്തി നിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു……………………. ഞാൻ ദൈവത്തിന്റെ പുത്രൻ എന്നു പറഞ്ഞതുകൊണ്ടു: നീ ദൈവദൂഷണം പറയുന്നു എന്നു പിതാവു വിശുദ്ധീകരിച്ചു ലോകത്തിൽ അയച്ചവനോടു നിങ്ങൾ പറയുന്നുവോ? ഞാൻ എന്റെ പിതാവിന്റെ പ്രവൃത്തി ചെയ്യുന്നില്ലെങ്കിൽ എന്നെ വിശ്വസിക്കേണ്ടാ; ചെയ്യുന്നു എങ്കിലോ എന്നെ വിശ്വസിക്കാതിരുന്നാലും പിതാവു എന്നിലും ഞാൻ പിതാവിലും എന്നു നിങ്ങൾ ഗ്രഹിച്ചു അറിയേണ്ടതിന്നു പ്രവൃത്തിയെ വിശ്വസിപ്പിൻ”. അവർ അവനെ പിന്നെയും പിടിപ്പാൻ നോക്കി; അവനോ അവരുടെ കയ്യിൽ നിന്നു ഒഴിഞ്ഞുപോയി.

യോഹന്നാൻ 19:7 യെഹൂദന്മാർ അവനോടു: ഞങ്ങൾക്കു ഒരു ന്യായപ്രമാണം ഉണ്ടു; അവൻ തന്നെത്താൻ ദൈവപുത്രൻ ആക്കിയതുകൊണ്ടു ആ ന്യായപ്രമാണപ്രകാരം അവൻ മരിക്കേണ്ടതാകുന്നു എന്നു ഉത്തരം പറഞ്ഞു.

 എന്താണ് മുന്നിയമനം?

മുന്നിയമനവും ദൈവത്തിന്റെ തിരുഹിതപ്രകാരം, സൃഷ്ടിക്കപ്പെട്ട പ്രപഞ്ചത്തിലെ സകല സംഭവങ്ങളും നിത്യമായും സ്വതന്ത്രമായും ഉറപ്പായും നിർണ്ണയിക്കുന്ന ദൈവത്തിന്റെ ആകമാന പദ്ധതിയാണു മുന്നിയമനം (എഫെ 1:11; അ. പ്ര. 4:28; റോമ 8:29).

ദൈവഹിതത്തെക്കുറിച്ച് തിരുവെഴുത്ത് എന്താണ് പറയുന്നത്?

തിരുവെഴുത്ത് സൂഷ്മമായി പരിശോധിച്ചാൽ ദൈവഹിതത്തെ സംബന്ധിച്ച് രണ്ട് ആശയങ്ങൾ ഉയർന്നുവരുന്നതായി കാണാം. തന്റെ സൃഷ്ടികൾ ചെയ്തിരിക്കേണ്ടതും തിരുവചനത്തിൽ വെളിപ്പെടുത്തിയിട്ടുള്ളതും, നിർദ്ദേശിച്ചിരിക്കുന്നതുമായ നൈതീക പ്രാതീക്ഷകളെ ദൈവത്തിന്റെ ധാർമ്മിക ഹിതം എന്നു പറയുന്നു.  ഈ ഹിതം അറിയാൻ കഴിയുന്നതും ദൈവമക്കൾ അനുസരിക്കേണ്ടതുമാണ് (അ. പ്ര. 20:27; റോമ 12:2; 2 കൊരി. 8:5; എഫെ. 6:6; 1 തെസ്സ 4:3; 5:18; എബ്ര.10:36; 1 പത്രൊ 4:2; 1 യോഹ. 2:17). അതേ സമയം ഈ ലോകത്തിൽ നടക്കേണ്ടുന്ന, വെളിപ്പെടുത്തിയതോ വെളിപ്പെടുത്താത്തതോ ആയ സകല സംഭവങ്ങളും ഉൾപ്പെടുന്ന ദൈവീക പദ്ധതിയെ ദൈവത്തിന്റെ പരമാധികാര ഹിതം എന്നും പറയുന്നു.  

ദൈവീക പദ്ധതിയുടെ ഭാഗമായിട്ട് എന്തൊക്കെയാണുള്ളത്?

ദൈവീക പദ്ധതി സമഗ്രമാണ്.അതിൽ സകലതും ഉൾപ്പെടുന്നു. എഫെ. 1:11

  1. പ്രപഞ്ചത്തിന്റെ സ്ഥിരത (സങ്കി 119:89-91)
  2. രാജ്യങ്ങളുടെ അതിരുകൾ (അ. പ്ര. 17:26, റോമർ 13:1).
  3. മനുഷ്യായുസ്സിന്റെ നീളം (ഇയ്യോ 14:5, യോഹ. 7:30).
  4. ഓരോ മനുഷ്യന്റെയും മരണരീതികൾ (യോഹ 21:19).
  5. വിശ്വാസികളുടെ രക്ഷ (എഫെ 1:4-5; 1 പത്രൊ 1:2).
  6. അവിശ്വാസിയുടെ നാശം (റോമ 9:22, 1 പത്രൊ 2:8).
  7. ഭൂമിശാസ്ത്രപരമായ വിശദാംശങ്ങൾ (ഇയ്യോ 26:32; സങ്കി 104:3-9)
  8. നിസ്സാര സാഹചര്യങ്ങൾ (സദൃ 16:33, മത്ത 10:29-30).
  9. മനുഷ്യന്റെ സ്വതന്ത്രമായ പ്രവർത്തികൾ: നല്ലപ്രവർത്തികൾ (എഫെ 2:10, യെശ 44:28). തിന്മ പ്രവർത്തികൾ (ഉൽ 50:20, ആമോസ് 3:6, സദൃ 16:4, വിലാ 2:17, 3:37-38, അ. പ്ര. 2:23, 4:27-28, റോമ 11:25-26, 31, വെളി. 17:17).

മനുഷ്യന്റെ സ്വതന്ത്രപ്രവർത്തികൾ നേരത്തെ നിർണ്ണയിക്കപ്പെട്ടതാണെങ്കിൽ പിന്നെ അതെങ്ങിനെ സ്വതന്ത്രമാകും?

മനുഷ്യന്റെ സ്വതന്ത്രപ്രവർത്തികൾ ദൈവത്തിനു നേരത്തെ അറിയാമെങ്കിലും അവ നിർണ്ണയിക്കപ്പെട്ടിട്ടുള്ളതല്ല എന്നാണ് അർമീനിയ വിശ്വാസക്കാർ പറയുന്നത്. മനുഷ്യന്റെ സ്വതന്ത്ര പ്രവർത്തികൾ മുൻ കൂട്ടി ദൈവത്തിനു അറിയുകയോ  ദൈവം നിർണ്ണയിക്കുകയോ ചെയ്യുന്നില്ല എന്ന് തുറന്ന ദൈവവാദക്കാർ (ഓപെൻ തീയിസം) പറയുന്നു. പാപത്തിന്റെ നിർബന്ധികകാരണകൻ എന്ന നിലയിൽ പാപത്തിന്റെ ഉത്തരവാദി ദൈവമാണെന്ന് ചില കൽവിനിസ്റ്റുകളും പറയുന്നു.

സാഹചര്യത്തിനു എതിരായി ചെയ്യാനുള്ള കഴിവിനെയല്ല സ്വാതന്ത്ര്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ബാഹ്യശക്തികളുടെ സമർദ്ധം ഇല്ലാതെ തിരഞ്ഞെടുക്കുവാനുള്ള കഴിവാണ് ഇത്. ദൈവീക വിധികൾ സമർദ്ധാത്മകമല്ല, നിർണ്ണയാത്മകമാണ്. അതുകൊണ്ട് ഏതുമനുഷ്യനും സമർദ്ധങ്ങൾക്ക് അടിമപ്പെടാതെ  തീരുമാനങ്ങൾ എടുക്കുവാനുള്ള കഴിവ് ദൈവം മനുഷ്യർക്ക് നൽകിയിട്ടുണ്ട്.

വിധിവിശ്വാസം എന്താണ്?

“അത് അവന്റെ വിധിയാണ്”  നമ്മുടെ നാട്ടിൽ പൊതുവെ പറയാറുണ്ട്. അതാണ് വിധിവിശ്വാസം. വിധിവിശ്വാസത്തിന്റെ ന്യൂനത ശ്രദ്ധിക്കുക

  1. കാരണമോ അവസാനമോ കാഴ്ചയിൽ ഇല്ലാതെയുള്ള അന്ധമായ അനിവാര്യതയാണ് വിധിവിശ്വാസം.
  2. വിധിവിശ്വാസത്തിൽ ഒരു കാരണകനെ കാണാൻ കഴിയുകയില്ല.
  3. വിധിവിശ്വാസത്തിൽ സ്വാതന്ത്ര്യത്തിനു ഇടം ഇല്ല, വിധി സുനിശ്ചിതവും നിർബന്ധിതവുമാണ്.
  4. ധാർമ്മിക നിലവാരത്തിന്റെ അടിസ്ഥാനത്തിലല്ല വിധിവിശ്വാസം പ്രവർത്തിക്കുന്നത്.

Create a website or blog at WordPress.com

Up ↑